അബുദാബി: പശ്ചിമേഷ്യൻ സംഘർഷം 39 ദിവസങ്ങൾ പിന്നിടുമ്പോൾ യുഎഇയിലെ സ്വദേശികളും വിദേശികളും ചേർന്ന് വീടുകളിലും ഓഫീസുകളിലും കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്താൻ ദുബായി ഭരണാധികാരിയുടെ ആഹ്വാനം.
യുഎഇയുടെ കരുത്തിന്റെയും പ്രതിരോധശേഷിയുടെയും ഒരുമയുടെയും നിദർശനമായാണ് ദേശീയ പതാക ഉയർത്തുന്നതിന് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം നിർദേശിച്ചത്.
രാജ്യത്തിന്റെ അചഞ്ചലതയും കരുത്തും ഐക്യവുമാണ് സംഘർഷങ്ങളുടെ ദിനങ്ങളിൽ പ്രകടമായതെന്നു ഷെയ്ഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനത്തിൽ യുഎഇയുടെ ആകാശത്തേക്ക് ഇറാനിൽ നിന്ന് ഡ്രോണുകളോ മിസൈലുകളോ എത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
യുദ്ധം ആത്യന്തികമായി അവസാനിച്ചിട്ടില്ലെങ്കിലും യുഎഇയിലെ നിവാസികൾക്ക് പൂർണ സുരക്ഷിത്വത്തം ഉറപ്പുനൽകുകയാണ് യുഎഇയുടെ ഭരണാധികാരികൾ. ജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ സന്ദേശം നൽകി കൊണ്ട് ദുബായി ഭരണാധികാരി ദുബായി മാളിലൂടെ നടക്കുകയും മാളിലെ സന്ദർശകരുമായി ഇടപഴകുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു.